മലപ്പുറം: പാർലെ ബിസ്കറ്റിൽ എണ്ണവും തൂക്കവും കുറവാണെന്ന പരാതിയിൽ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച പരാതിക്കാരിക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാർലെ ബിസ്ക്കറ്റ് പാക്കറ്റിൽ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകൾക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു കാണിച്ച് കാളികാവ് അരിമണൽ സ്വദേശി മെർലിൻ ജോസാണ് പരാതി നൽകിയത്.
പരാതി പരിശോധിച്ച ജില്ലാ ഉപഭോക്തൃ കമ്മീഷൻ മെർലിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പാർലെ, അങ്കിത് ബിസ്കറ്റ് കമ്പനികൾക്ക് നിർദേശം നൽകി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റിൽ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പർശമില്ലാതെ പൂർണ്ണമായും യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മാണവും പാക്കിങ്ങും നടക്കുന്നതിനാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാൽ ഒഴിവാക്കപ്പെടുന്നതാണ് കമ്പനിയുടെ രീതിയെന്നും എതിർ കക്ഷി ബോധിപ്പിച്ചു.
കമ്മീഷൻ മുമ്പാകെ ഹാജരാക്കിയ ബിസ്കറ്റ് പാക്കറ്റുകൾ തൂക്കി നോക്കിയതിൽ 604.8 ഗ്രാമിനു പകരം 420 ഗ്രാം മാത്രമേ ഉള്ളൂവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാർക്ക് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിധി തുകയ്ക്ക് 12% പലിശ നൽകണം. കെ മോഹൻദാസ് പ്രസിഡന്റും പ്രീതിശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റേതാണ് ഉത്തരവ്.



