ധാക്ക: സർക്കാർ ജോലിയിൽ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർത്ഥി – യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി. ഇന്നലെയാണ് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ എംബിബിഎസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാർത്ഥികളാണ് തിരികെ വന്നത്.
ബംഗ്ലാദേശിലെ സംഘർഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നുവെന്നും, സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതൽ ഫോൺ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശിൽ നിന്ന് താൽക്കാലികമായി മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. മടങ്ങിയവരിലേറെയും ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
അതേസമയം, ബംഗ്ലാദേശിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.



