കാക്കനാട്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ രണ്ടര വയസുകാരനെ പതിനഞ്ചുകാരനായ സഹോദരൻ കിണറ്റിൽ ചാടി സാഹസികമായി രക്ഷപ്പെടുത്തി. കരിമക്കാട് കളപ്പുരയ്ക്കൽ ഷെഫീഖിന്റെ മകൻ മുഹമ്മദ് ആണ് ഇന്നലെ വൈകിട്ട് നാലരയോടെ കിണറ്റിൽ വീണത്. സഹോദരങ്ങൾക്കൊപ്പം മുറ്റത്തു കളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സ്റ്റൂൾ കിണറിന്റെ കരയിലേക്ക് തള്ളി വച്ച് അതിൽ കയറി നിന്ന് വെള്ളത്തിലേക്ക് നോക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്.
കിണറിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിത്താഴുന്നതു കണ്ടു വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ച മാതാവിനെ തടഞ്ഞു ഫർഹാൻ കിണറ്റിലേക്കു ചാടുകയായിരുന്നു. കുഞ്ഞിനെ തോളിലിരുത്തി ഫർഹാൻ വെള്ളത്തിൽ തുഴഞ്ഞു നിന്നു. പിതാവ് ഷെഫീഖ് സമീപത്തെ ജോലി സ്ഥലത്തു നിന്നെത്തി കയറു കെട്ടി കിണറിൽ ഇറങ്ങി കുഞ്ഞിനെ വാങ്ങിയ ശേഷം ഫർഹാനെ സുരക്ഷാ ബെൽറ്റ് മുറുക്കി കയറിലൂടെ മുകളിലേക്ക് കയറ്റിവിട്ടു. ഷെഫീഖിനെയും കുഞ്ഞിനെയും അഗ്നി രക്ഷാ സേനയെത്തി സുരക്ഷാ നെറ്റ് ഉപയോഗിച്ചാണ് കരയ്ക്കു കയറ്റിയത്. ഫർഹാൻ തൃക്കാക്കര മേരിമാത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.



