കുവൈത്ത്: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയായിലുള്ള അപ്പാർട്മെന്റിന്റെ രണ്ടാം നിലയിൽ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് നിഗമനം. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
നാട്ടിൽ നിന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്. താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം. എ സിയിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൾ കണ്ടിരുന്നു. അഗ്നിരക്ഷ സേന ഉടൻ സ്ഥലത്തു എത്തിയെങ്കിലും കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ചെറിയതോതിൽ മാത്രം തീ പിടിച്ചതിനാലും അഗ്നിരക്ഷ സേന ഉടൻ സ്ഥലത്ത് എത്തി രക്ഷ പ്രവർത്തനം നടത്തിയതിനാലും തീ മറ്റിടങ്ങളിലേക്ക് പടർന്നുള്ള അത്യാഹിതങ്ങൾ ഒഴിവായി. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച മാത്യു ബാങ്കിംഗ് മേഖലയിലും ലിനി നഴ്സായും ജോലി നോക്കി വരികയായിരുന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് കുടുംബം താമസിച്ചിരുന്നത്.