ന്യൂഡൽഹി: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ കേരളത്തിന് പ്രത്യേക ധനസഹായ പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ധനവിനിയോഗബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങപ്പാറയിലും ഉണ്ടായ ഭീദിതമായ ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ചു നില്ക്കുന്ന കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്. പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നുണ്ട്.
പത്തുവര്‍ഷത്തിലധികമായി സംസ്ഥാനം നിരന്തരമായി ആവശ്യപ്പെടുന്ന എയിംസ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിനു തന്നെ മാതൃകയായ ആരോഗ്യ മേഖലയാണ് കേരളത്തിലുള്ളത്. ഇത് കണക്കിലെടുത്ത് ഓള് ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എത്രയും വേഗം കേരളത്തില്‍ അനുവദിക്കണം.
റബര്‍ മേഖലയുടെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന മുന്‍ വാണിജ്യ കാര്യ മന്ത്രി കൂടിയായ നിര്‍മ്മലാ സീതാരാമന് റബര്‍ മേഖലയ്ക്കായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലൂടെ ഓട്ടോമൊബൈല്‍ ടയര്‍ വ്യവസായ മേഖല നേട്ടം കൊയ്യുകയാണ്. 5 ലക്ഷം ടണ്‍ റബറാണ് ഇറക്കുമതി ചെയ്തത്. ഇത്തരം നയങ്ങളെല്ലാം സ്വാഭാവിക റബറിന്റെ വില തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായി ജോസ് കെ. മാണി പറഞ്ഞു.



