തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി. ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15-ന് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലും സമാനമായ ഒരു ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 6.75 കോടി രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാൻ കെ-സോട്ടോയുടെ (K-SOTTO) അനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ശരീരത്തിൽ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെക്കാൻ ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം ശാസ്ത്രീയമായി സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ് സ്വന്തം ചർമ്മം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികളിൽ വെച്ചുപിടിപ്പിക്കും. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും. പ്രത്യേക താപനിലയിലും സംവിധാനങ്ങളിലുമാണ് ഇവിടെ ചർമ്മം സംരക്ഷിക്കുന്നത്.