Sunday, March 22, 2026
No menu items!
Homeവാർത്തകൾപെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം,...

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാംപിള്‍ പരിശോധനയില്‍ 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാര്‍ഥി (മൂന്നര വയസ്സ്) മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചത്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളില്‍ ആണ് കൂടുതലും രോഗലക്ഷണങ്ങള്‍ കണ്ടത്. 34 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്.

കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗം സ്ഥിരീകരിച്ച പൂവാട്ടുപറമ്പ് എരഞ്ഞിക്കല്‍ ഭാഗത്തും പരിസര പ്രദേശങ്ങളിലുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നത്.
നേരത്തേ രോഗം ബാധിച്ചു മരിച്ച കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ രണ്ടു കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു കുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതിനുശേഷം നടത്തിയ പരിശോധനയിലാണ് മറ്റ് പന്ത്രണ്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ മറ്റ് ചിലരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലര്‍പ്പ് ഉണ്ടാകുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments