വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വിതരണം ചെയ്ത കിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യധാന്യങ്ങളും, ഉപയോഗിച്ചതും മുഷിഞ്ഞതുമായ വസ്ത്രങ്ങളും കണ്ടെത്തിയത്. മേപ്പാടി പഞ്ചായത്താണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റിലുണ്ടായിരുന്ന ആട്ട, റവ തുടങ്ങിയവയും പഴകിയതാണ്.
കുന്നമ്ബറ്റയില്‍ താമസിക്കുന്ന നാലു കുടുംബങ്ങള്‍ക്ക് ലഭിച്ച കിറ്റിലാണ് കട്ടപിടിച്ചതും പുഴുവരിച്ചതുമായ അരിയുള്‍പ്പെടെ ലഭിച്ചത്. മേപ്പാടി പഞ്ചായത്ത് ഇ.എം.എസ് ഹാളിലെ കളക്ഷൻ സെന്ററില്‍ സൂക്ഷിച്ചിരുന്ന കിറ്റുകളാണിവ. ഇവിടെ കെട്ടിക്കിടന്ന് കാലാവധി കഴിഞ്ഞ കിറ്റുകള്‍ വിതരണം ചെയ്തുവെന്നാണ് ആക്ഷേപം. അരി, റവ, ആട്ട, പഞ്ചസാര, പരിപ്പ്, പയർ തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുള്ളത്.