ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ മാത്രമെന്നാണ് ഉള്ളു എന്നാണ് വിവരം.
കാലഹരണപ്പെട്ട പല വ്യവസ്ഥകളും ഒഴിവാക്കും. 1961നു ശേഷമുണ്ടായ ഭേദഗതികളും മറ്റും പുതിയ നിയമത്തിൽ ലളിതമാക്കും. കൂടാതെ സ്കിൽ ഇന്ത്യ പദ്ധതി ചില പരിഷ്കാരങ്ങളോടെ അടുത്ത സാമ്പത്തികവർഷം കൂടി തുടരുന്നതിന് അനുമതി നൽകി. ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനുള്ള ദേശീയ കമ്മിഷന്റെ (എൻസിഎസ്കെ) കാലാവധി 3 വർഷം കൂടി നീട്ടി (2028 മാർച്ച് വരെ). ഇതിനായി 50.91 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നു.