തൃശ്ശൂര്‍: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പീച്ചി ഡാം തുറന്നു. നാല് ഷട്ടറുകള്‍ 7.5 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. മണലിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
നിലവിലെ ജലനിരപ്പ് 78.25 മീറ്ററാണ്. പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. പീച്ചി ഡാമിന്റെ റിവര്‍ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റര്‍ ക്യൂബിക് ജലം കെഎസ്ഇബിക്ക് വൈദ്യുതി ഉല്പാദനത്തിന് നല്‍കുന്നതിനും തുടര്‍ന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റൂള്‍ കര്‍വ് പ്രകാരം അനുവദനീയ സംഭരണശേഷിയായ 76.53 മീറ്ററിനെക്കാള്‍ 1.67 മീറ്റര്‍ ജലം നിലവില്‍ കൂടുതലാണ്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉത്പാദനത്തിന് പരമിതിതമായ തോതില്‍ ജലം നല്‍കുന്നുണ്ടെങ്കിലും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്ക് മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യവും വരും ദിവസങ്ങളിലെ കനത്ത മഴ സാധ്യത കണക്കിലെടുത്തുമാണ് നടപടി.
സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രളയ ദുരിതാശ്വാസക്യാമ്പുകള്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. മണലി, കരുവന്നൂര്‍ പുഴകളില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അപകട സാഹചര്യം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.