ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻ്റ ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) വരിക്കാർക്ക് ജനുവരിമുതൽ പി.എഫ് തൂക എ.ടി.എം. വഴി നേരിട്ട് പിൻവലിക്കാം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകും. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രാലയം ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിർണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ് പറഞ്ഞു.
ക്ലെയിമുകൾ വേഗം തീർപ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തികസ്വാശ്രയത്വം വർധിപ്പിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. പി.എഫ്. അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക വർധിപ്പിക്കും. പദ്ധതിവിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികൾക്ക് ഇഷ്ടമുള്ള തുക വിഹിതമായി നൽകാനുള്ള സൗകര്യമൊരുങ്ങുമെന്നും സൂചനയുണ്ട്. ഏഴുകോടി വരിക്കാരാണ് ഇ. പി.എഫ്.ഒ.യിലുള്ളത്.
പി.എഫ്. നിക്ഷേപത്തിൻ്റെ 50 ശതമാനംവരെ എ.ടി.എം. വഴി പിൻവലിക്കാം. പ്രാബല്യത്തിലായാൽ അപേക്ഷകളും രേഖകളും സമർപ്പിച്ച് കാത്തിരിക്കേണ്ടതില്ല. അടിയന്തര സാഹചര്യങ്ങളിൽ പി.എഫ്. അക്കൗണ്ട് സുരക്ഷിതസമ്പാദ്യമായി ഉപയോഗിക്കാം