കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പതിനൊന്നാം വാർഡില്‍ അയിരൂർപാടം ഭാഗത്ത് മൂന്ന് ദിവസമായി തുടർച്ചയായി കാട്ടാന ശല്യം തുടരുന്നു. കോട്ടപ്പടി പഞ്ചായത്തില്‍ നാല്, അഞ്ച് വാർഡുകളോട് ചേർന്ന പ്രദേശമാണ് ഇവിടം. കോട്ടപ്പടി പഞ്ചായത്ത് അഞ്ചാം വാർഡില്‍ മങ്ങാരത്ത് വർഗ്ഗീസ്കുട്ടിയുടെ പുരയിടത്തില്‍ കാട്ടാനയും കാട്ടു പന്നിയും എത്തി.മോളത്താൻ എബിയുടെ പുരയിടത്തിലെ മുപ്പതോളം വാഴകള്‍ ആനകള്‍ നശിപ്പിച്ചു. വാർഡ് അംഗം ലാലി ജോയിയുടെ പുരയിടത്തില്‍ ഉണ്ടായിരുന്ന കപ്പ കൃഷിയും നശിപ്പിച്ചു. തൊട്ടു ചേർന്നുള്ള അരാക്കല്‍ മത്തായിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന പ്ലാവിലെ ചക്കകള്‍ ആന തിന്നു.
ആനകള്‍ കരിമ്ബനക്കല്‍ പൈലിയുടെ പുരയിടത്തില്‍ കയറി കാവലക്കുടി ബോസിന്റെ പുരയിടത്തിലൂടെ ഇക്കരക്കുടി ഉസ്മാന്റെ പൈനാപ്പിള്‍ കൃഷിയിലൂടെ കടന്ന് അമ്മച്ചി കോളനിയിലെ അംഗൻവാടിയുടെ സമീപം വരെയെത്തി. ഇതോടെ പ്രദേശ വാസികള്‍ ഭയചകിതരാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ കഴിയുന്ന വിധമുള്ള നടപടികള്‍ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വാർഡ് മെമ്ബർ ലാലി ജോയി ആവശ്യപ്പെട്ടു.
മാമലക്കണ്ടത്തും കാട്ടാന
പ്രദേശവാസികളെ ഭീതിലാക്കി മാമലകണ്ടത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടാനകൂട്ടം. ഇടക്ക് ഒറ്റയായും കൂട്ടമായും ആനകള്‍ ഇറങ്ങാറുണ്ടങ്കിലും ജനവാസ മേഖലയില്‍ തുടർച്ചയായി ആനകള്‍ തങ്ങാറില്ല. വെള്ളിയാഴ്ച രാവിലെ മാമലകണ്ടം റേഷൻ ഷോപ്പിന് സമീപത്തെ കൊയിനിപ്പാറ ഭാഗത്ത് കൊമ്ബനും പിടിയും കുഞ്ഞുമടങ്ങുന്ന ഏഴ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആന ഭീഷണിയില്‍ നിന്നും നാട്ടുകാരെയും കാർഷിക വിളകളേയും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.