തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കുന്ന പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി ഇന്ന് പുറത്തിറങ്ങും. കമൽഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്. ഇന്നലെ ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടന തയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു. ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി എന്നിവർ പങ്കെടുക്കും. രചന: പ്രസാദ് കണ്ണൻ. രാജ്കുമാർ രാധാകൃഷ്ണനാണ് സംഗീത സംവിധാനം. ക്യാമറ: പ്രവീൺ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള. ‘തുടരും പിണറായി മൂന്നാമതും” എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.



