ഡൽഹി: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന പ്രതിസന്ധിയും രാജ്യത്ത് അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായുള്ള സർവകക്ഷി യോഗം ഇന്ന് . വൈകിട്ട് അഞ്ച് മണിക്കാണ് യോഗം ചേരുക. ആഗോള വ്യാപാരത്തെയും ഊർജ വിതരണത്തെയും ബാധിക്കുന്ന തരത്തിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസാരിച്ചിരുന്നു. പശ്ചിമേഷൻ സംഘർഷത്തിനുശേഷം ആദ്യമായാണ് സംസാരം നടന്നത്. ഹോർമുസ് കടലിടുക്ക് അടച്ചത് ഉൾപ്പടെ ചർച്ച ചെയ്തു.അതേസമയം ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കം സുരക്ഷിതമായി തുടരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. 90,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി രണ്ട് വമ്പൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് യാത്ര തുടരുകയാണ് എന്ന് തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ കപ്പലുകളാണ് കടലിടുക്ക് കടന്ന് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നത്. പൈൻ ഗ്യാസ് മാർച്ച് 27-ന് മംഗളൂരു തുറമുഖത്തും ജഗ് വസന്ത് മാർച്ച് 26-ന് കണ്ട്ല തുറമുഖത്തും അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.



