കുറുപ്പന്തറ: പരിസ്ഥിതി നശിപ്പിക്കുന്ന ,കമ്പനി അടച്ചുപൂട്ടുക. പ്രദേശവാസികളെ ജീവിക്കാൻ അനുവദിക്കുക എന്ന ആവശ്യവുമായി ഇന്ന് രാവിലെ 10 മണിക്ക് മുട്ടുചിറയിൽ നിന്നും കടുത്തുരുത്തി പഞ്ചായത്തിലേക്ക് അവകാശ സംരക്ഷണ പദയാത്ര നടക്കുന്നു.
കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാർഡിൽ പറമ്പ്രത്ത് പ്രവർത്തിക്കുന്ന നീരാക്കൽ ലാറ്റക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കടുത്തുരുത്തി, മാഞ്ഞൂർ, ഞീഴൂർ കുറവിലങ്ങാട് പഞ്ചായത്ത് വാർഡുകൾ മലിനപ്പെടുത്തുന്നു. രാസമാലിന്യം അടങ്ങിയ മലിനജലം പൊതു തോട്ടിലേക്ക് ഒഴുക്കുകയും അശാസ്ത്രീയമായ ഫാക്ടറി പ്രവർത്തനവും കുടിവെള്ള സ്രോതസ്സുകൾ നശിപ്പിക്കുകയും, ശുദ്ധ വായു ലഭ്യമല്ലാതാക്കുകയും, ദുർഗന്ധപൂരിതമായ രാസ മാലിന്യങ്ങൾ നിറഞ്ഞവായു ശ്വസിക്കേണ്ടി വരികയും, ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും മാരക രോഗങ്ങൾക്ക് കീഴടങ്ങുകയും ചെയ്യേണ്ടിവരുന്നു. കമ്പനിയുടെ പ്രവർത്തനത്താൽ ഉല്പാദിപ്പിക്കപ്പെട്ട മാരക മലിനജലം പൊതു തോട്ടിലേക്ക് ഒഴുക്കുകയും ബാക്കി ജലം കമ്പനിയുടെ സ്ഥലത്ത് തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നത് വഴി ഭൂമിയിൽ താഴ്ന്നിറങ്ങുന്ന മലിനജലം മൂലം പ്രദേശത്തെ ജലസ്രോതസ്സുകൾ ആകെ തകർക്കുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കമ്പനിയുടെ പ്രവർത്തനം തുടർന്നാൽ പ്രദേശവാസികൾക്കും ഇതിനോട് ചേർന്നുകിടക്കുന്ന മറ്റു പഞ്ചായത്ത് വാർഡുകളിലെ ജനങ്ങൾക്കും ഇവിടെ താമസിക്കുവാൻ സാധിക്കാത്ത സാഹചര്യം വന്നുചേരും. പ്രദേശവാസികൾക്കാകെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിരെയാണ് ഇന്ന് രാവിലെ 10 മണിക്ക് മുട്ടുചിറ ജംഗ്ഷനിൽ നിന്നും കടുത്തുരുത്തി ടൗൺ ചുറ്റി കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലേക്ക് നാട്ടുകാർ പദയാത്ര നടത്തുന്നത് . മുട്ടുചിറയിൽ പദയാത്ര നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെൻ്റ് സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. അനീഷ് ലൂക്കോസ് ഉദ്ഘാടനം ചെയ്യും. . കടുത്തുരുത്തിയിൽ എത്തുന്ന പദയാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ജോൺ പെരുവന്താനം, മറ്റു പരിസ്ഥിതി മനുഷ്യാവകാശ സാമൂഹ്യ സംഘടന നേതാക്കളായ ദിലീപ് കൈതയ്ക്കൽ, സി.ജെ. തങ്കച്ചൻ, ജോർജ് മുല്ലക്കര, പി. ജെ. തോമസ് തുടങ്ങിയവർ സംസാരിക്കുന്നു.



