തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ഇനി മൂന്ന് നാൾ ബാക്കി നിൽക്കെ പ്രചാരണം സജീവമാക്കി മുന്നണികൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കാസർകോട് പ്രചാരണത്തിനെത്തും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കോൺഗ്രസിനായി വോട്ട് തേടി കേരളത്തിലുണ്ട്. സിപിഎമ്മിനായി പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ കണ്ണൂർ ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ പ്രചാരണം സജീവമാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തിൽ 24 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. തിങ്കളാഴ്ച പിണറായി പങ്കെടുക്കുന്ന വിപുലമായ റോഡ് ഷോയും ധർമ്മടത്ത് നടക്കും.മാർച്ച് 19 ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കണ്ണൂരിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രി ഇന്നലെയാണ് ജില്ലയിൽ തിരിച്ചെത്തിയത്. ആദ്യ ദിവസം അഞ്ച് മണ്ഡലങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്ത അദ്ദേഹം ഇന്നലെ മുതൽ സ്വന്തം മണ്ഡലത്തിൽ തിരക്കിട്ട പര്യടന പരിപാടിയിൽ സജീവമാണ്. ഈസ്റ്റർ ദിനമായ ഇന്നും 12 കേന്ദ്രങ്ങളിൽ അദ്ദേഹം പര്യടനം നടത്തും. എല്ലാ കേന്ദ്രങ്ങളിലും സർക്കാരിൻ്റെ വികസന നേട്ടം എണ്ണി പറഞ്ഞ് തുടർച്ചക്കുള്ള പിന്തുണ അഭ്യർഥിച്ചുള്ള ചെറു പ്രസംഗമാണ് മുഖ്യമന്ത്രി നടത്തുന്നത്. അരമണിക്കൂർ നേരമാണ് ഓരോ കേന്ദ്രങ്ങളിലും പരിപാടി. തിങ്കളാഴ്ച രാവിലെ നടക്കുന്ന എൽഡിഎഫ് പ്രോഗസ് റിപ്പോർട്ട് പ്രകാശനത്തിൽ പങ്കെടുത്ത ശേഷം ധർമ്മടം മണ്ഡലം ചുറ്റിയുള്ള റോഡ് ഷോയോടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രചാരണം അവസാനിക്കും. കലാശക്കൊട്ടിന് തലേന്ന് രാവിലെ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്.



