തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വീണ്ടും ആവശ്യം ഉയരുന്നു. ഇതോടെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്.
സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.നിലവിൽ, വിഷയത്തിൽ തുടർ ചർച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.
ഒരിടവേളക്ക് ശേഷം വീണ്ടും ചർച്ച ബി നിലവറയിലേക്ക് കടക്കുകയാണ്. മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണിയും ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ സംയുക്ത യോഗം. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കൽ ഉന്നയിച്ചത്. തുറക്കലിൽ തീരുമാനം ഭരണസമിതിക്ക് കൈക്കൊള്ളാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്
യോഗത്തിൽ രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യവർമ്മയായിരുന്നു. തുറക്കൽ ആചാരപരമായ കാര്യം കൂടിയായതിനാൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു. ആചാരപ്രശ്നം ഉയർത്തിയാണ് ബി നിലവറ തുറക്കലിനെ തുടക്കം മുതൽ രാജകുടുംബം എതിർത്തത്. തന്ത്രിമാരുടെ നിലപാട് അറിഞ്ഞശേഷം വീണ്ടും ഭരണസമിതി ചർച്ച ചെയ്താകും ബി നിലവറ തുറക്കലിൽ അന്തിമതീരുമാനം എടുക്കുക.