കൊച്ചി: പഠനത്തോടൊപ്പം സംരംഭകത്വത്തിലേക്കും കടന്നു എറണാകുളം മഹാരാജാസിലെ ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾ. പഠനത്തോടൊപ്പം സമ്പാദ്യം (Earn While You Learn) പദ്ധതിക്കു കീഴിൽ ഹോം ക്ലീനിങ് ലിക്വിഡ്, തുണി സഞ്ചികൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനും അലങ്കാര മത്സ്യകൃഷിയിലും 150 വിദ്യാർഥികളെ കോളജ് പരിശീലിപ്പിക്കുകയാണ്. ഈ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കോളജ് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നു 2024-25 വർഷത്തേക്കു ലഭിച്ച 6 ലക്ഷം രൂപയുടെ ധന സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറും (ഇഡബ്ല്യുവൈഎൽ) കോർഡിനേറ്ററുമായ ഷിജി കെ പറഞ്ഞു.
‘മജസ്റ്റിക്’ എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്ന മൂന്ന് ഉത്പന്നങ്ങൾ സംബന്ധിച്ചു കോളജ് സമർപ്പിച്ച നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാണ് പണം അനുവദിച്ചത്. ‘പഠനത്തിനിടെ സമ്പാദിക്കുക, സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ആശയമാണ് പദ്ധതിക്കു പിന്നിൽ. അറിവിൽ അധിഷ്ഠിതമായ സമൂഹത്തെ അഭിവൃദ്ധിയുള്ള വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കു മാറ്റുക. അതുവഴി സാമൂഹിക ഐക്യവും സുസ്ഥിര വളർച്ചയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുക, തങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് അവരെ നയിക്കുക, സുരക്ഷിതമായ ഒരു ഭാവിയിലേക്ക് വഴിയൊരുക്കുക എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു’- ഷിജി കെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു വ്യക്തമാക്കി. ‘സുസ്ഥിര പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ഉത്പന്നങ്ങൾക്കെല്ലാം പ്രത്യേകിച്ച് തുണി ബാഗിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. പരിസ്ഥിതിയെ പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത നാം ഊന്നിപ്പറയുന്ന ഒരു കാലഘട്ടത്തിൽ തുണി ബാഗുകളുടെ ഉപയോഗത്തിന് പ്രാധാന്യം കൂടിയിട്ടുണ്ട്. 50 വിദ്യാർഥികൾക്ക് ബാഗ് നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കോളജ് വാങ്ങി വിദ്യാർഥികൾക്കു നൽകിയത്.’