ഇടുക്കി: പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരക്കാരെ ഒഴിവാക്കുകയാണ് വേണ്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം തരപ്പെടുത്തി നൽകുന്നതിനും, സര്‍വ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്. അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പോലീസ് ,റവന്യു അധികാരികളെ അറിയിക്കേണ്ടതാണ്. സർക്കാർ നടപടികളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കര്‍ശന നിയമ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും.
പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവർ, ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസീല്‍ദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്. പട്ടയ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നത് പ്രകാരം , സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതിയാകും. പട്ടയ , സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പണമിടപാടുകൾക്കും ജനങ്ങൾ കൂട്ട്നിൽക്കരുത്. ഇത്തരത്തിൽ അനധികൃത നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.