ന്യൂഡൽഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പഷ്ചാത്തലത്തില്‍ പടക്കങ്ങള്‍ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഡല്‍ഹി സര്‍ക്കാരിനും പോലീസ് കമ്മീഷണര്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. പടക്ക നിരോധനം നടപ്പാക്കാത്തതിനാണ് നോട്ടീസ് നല്‍കിയത്. സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനായി നിര്‍ദേശമുണ്ട്.
നിരോധനം ഉണ്ടായിട്ടും ദീപാവലി ദിനത്തില്‍ എന്താണ് സംഭവിച്ചത് എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ തീപിടുത്തതിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍ എത്തിയിരുന്നു. മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ വാഹനങ്ങള്‍ക്ക് നേരെ പിഴ ചുമത്തിയിരുന്നു. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 54, 000 വാഹനങ്ങള്‍ക്കും 56 നിര്‍മ്മാണ സൈറ്റുകള്‍ അടച്ചു പൂട്ടാനും 597 നിര്‍മ്മാണ സൈറ്റുകള്‍ക്ക് പിഴ ചുമത്തി. ഡല്‍ഹിയില്‍ വായു മലിനീകരണം പ്രതിദിനം അതിരൂക്ഷമായി തുടരുകയാണ്. ആര്‍ കെ പുരം , ലോധി റോഡ് , ദ്വാരക തുടങ്ങി ഡല്‍ഹിയില പ്രധാനപ്പെട്ട നഗരമേഖലകളില്‍ വായു ഗുണനിലവാര തോത് 380ന് മുകളിലാണ്. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.



