നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന തൈക്കാട് മോഡൽ ഗവ.എൽപി സ്‌കൂളിലെ കുട്ടികൾക്ക് ആശ്വാസവുമായി ഓർത്തഡോക്സ് സഭ. കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ വാഗ്‌ദാനം ചെയ്‌തിരുന്ന സഹായം സ്കൂളിലെത്തി. ബാവാ ചുമതലപ്പെടുത്തിയതിനെ തുടർന്ന് സഭയുടെ തിരുവനന്തപുരം സ്റ്റുഡന്റ്റ്സ് സെന്റർ ഡയറക്ടർ ഫാ. സജി മേക്കാട്ട് സ്‌കൂളിൽ നേരിട്ടെത്തി. 50,000 രൂപയുടെ ചെക്ക് കൈമാറി.
മോഷണശ്രമങ്ങൾ തടയുന്നതിനായി സ്ക്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിനോ, കൃഷി വിപുലപ്പെടുത്തുന്നതിനോ തുക ഉപയോഗിക്കാമെന്ന് സഭയുടെ പ്രതിനിധികൾ അധ്യാപകരെ അറിയിച്ചു.
വിളവെടുക്കാറായ കോളിഫ്‌ളവർ മോഷണം പോയതിൽ സങ്കടപ്പെടരുതെന്നും ഊർജ്ജസ്വലരായി വീണ്ടും കൃഷി തുടരണം എന്നുമുള്ള ബാവായുടെ സന്ദേശം കുട്ടികൾക്ക് കൈമാറി. തങ്ങൾക്കുള്ള സമ്മാനം കൊടുത്തയച്ച ബാവായെ നേരിൽ കാണാനുള്ള ആഗ്രഹം കുട്ടികൾ പങ്കുവെച്ചു. കാതോലിക്കാബാവാ തിരുവനന്തപുരത്തേക്ക് വരുമ്പോൾ തീർച്ചയായും കുട്ടികളെ കാണാനെത്തുമെന്ന് ബാവാ ഉറപ്പ് നൽകിയിട്ടുണ്ടെന്ന കാര്യം സഭയുടെ പ്രതിനിധികൾ അറിയിച്ചു.
സ്കൂളിലെ തോട്ടത്തിൽ മാസസങ്ങളായി കുട്ടികൾ പരിപാലിച്ചുപോന്ന കോളിഫ്ളവർ വിളവെത്താറായപ്പോഴാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. നേരത്തെ വിഷയം ചൂണ്ടിക്കാട്ടി കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്കെഴുതിയ കത്ത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സഭയുടെയും ഇടപെടൽ.