Wednesday, August 6, 2025
No menu items!
Homeവാർത്തകൾപക്ഷി വിൽപന 8 മാസത്തേക്ക് നിരോധിക്കണമെന്ന് വിദഗ്ധ സമിതി

പക്ഷി വിൽപന 8 മാസത്തേക്ക് നിരോധിക്കണമെന്ന് വിദഗ്ധ സമിതി

ആലപ്പുഴ: പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ജില്ലകളിലെ നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപന 8 മാസത്തേക്കു നിരോധിക്കാൻ വിദഗ്ധ സമിതിയുടെ നിർദേശം. രോഗബാധ ഉണ്ടായതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുക. ആലപ്പുഴ ജില്ലയിൽ പൂർണമായും, കോട്ടയം ജില്ലയിലെ കുമരകം, വെച്ചൂർ, ചങ്ങനാശേരി പ്രദേശങ്ങളിലും പത്തനംതിട്ടയിൽ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളിലുമാണ് 2025 മാർച്ച് അവസാനം വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.നിരീക്ഷണ മേഖലയിൽ നിന്നു കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും കാഷ്ഠവും ഇക്കാലയളവിൽ പുറത്തേക്കു വിൽക്കരുത്.

ഈ വർഷമാദ്യം പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പ്രദേശങ്ങളിൽ ദേശാടന പക്ഷികളിൽ നിന്നാണു രോഗബാധയുണ്ടായതെന്നു കണ്ടെത്തി. മാർച്ച് അവസാനം വരെ ഇവിടങ്ങളിൽ താറാവു വർഗത്തിൽപെട്ട ദേശാടനപ്പക്ഷികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഏപ്രിൽ 15ന് ചെറുതനയിലും എടത്വയിലും പക്ഷിപ്പനി മൂലം താറാവുകൾ ചത്തു വീഴാൻ തുടങ്ങി.എന്നാൽ ചേർത്തല മേഖലയിലെ ഇറച്ചിക്കോഴി ഫാമുകളിൽ വ്യാപകമായി പക്ഷിപ്പനി പടരാൻ ഇടയായതു ജീവനക്കാർക്കു സംഭവിച്ച വീഴ്ചയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബ്രോയ്‌ലർ ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാർ സ്ഥിരമായി ഫാമുകളിൽ വരാറുണ്ട്. രോഗബാധിത മേഖലകളിൽ നിന്ന് ഇവർ വഴിയോ, വാഹനങ്ങളിലൂടെയോ വൈറസ് എല്ലാ ഫാമുകളിലേക്കും വ്യാപിച്ചതാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.വൈറസ് വാഹകരായ കാട്ടുപക്ഷികളിൽ നിന്നു വളർത്തു പക്ഷികളിലേക്കു രോഗം പടരാനും സാധ്യതയുണ്ട്. വൈറസിന്റെ ജനിതക ഘടന വിശദമായി പഠിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും സംഘം വിലയിരുത്തി. തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണു മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചാണു 18 അംഗ സംഘം റിപ്പോർട്ട് തയാറാക്കിയത്.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കള്ളിങ്ങും അണുനശീകരണവും കഴിഞ്ഞു 3 മാസത്തിനു ശേഷമേ വീണ്ടും പക്ഷികളെ വളർത്താൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അനുമതി നൽകൂ. നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒക്ടോബർ മുതലാണ് വീണ്ടും പക്ഷികളെ വളർത്താൻ കഴിയുക. എന്നാൽ ഒക്ടോബർ മുതൽ ജനുവരി വരെ ദേശാടനപ്പക്ഷികൾ കൂടുതലെത്തുന്ന സമയമായതിനാൽ വീണ്ടും പക്ഷിപ്പനി വ്യാപനത്തിനു സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണു 2025 മാർച്ച് വരെ പക്ഷി വളർത്തലിനു നിയന്ത്രണം ഏർപ്പെടുത്തിയതെന്നു പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലി ജോർജ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments