ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയിൽ ജേതാവ് കാരിച്ചാൽ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി കളക്ടർക്ക് നൽകിയ പരാതികൾ പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വിലയിരുത്തിയതായി എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ അലക്‌സ് വര്‍ഗീസ് അറിയിച്ചു.
0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി വിശദമായി യോഗം പരിശോധിച്ചു. ബന്ധപ്പെട്ട വീഡിയോയും, ടൈമിങ് സംവിധാനവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീൽ തീരുമാനമെടുത്തത്. കുമരകം ടൗൺ ബോട്ട് ക്ലബ് സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി. എബ്രഹാം, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.വേണു, ജില്ലാ ലോ ഓഫീസര്‍ അഡ്വ. അനില്‍കുമാര്‍, എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ സി.കെ.സദാശിവന്‍, ചുണ്ടന്‍വള്ളം ഉടമ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ കുറുപ്പ് എന്നിവരടങ്ങിയതാണ് ജൂറി ഓഫ് അപ്പീൽ. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയർന്നിരുന്നു. പിന്നീടാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കം ഉണ്ടായത്.



