ആലപ്പുഴ: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട വി.കെ.ബേബി സമിതിയുടെ റിപ്പോർട്ട് ജനുവരി ഒന്നിനു മന്ത്രിസഭാ ഉപസമിതി പരിഗണിക്കും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, പി.പ്രസാദ്, ജി.ആർ.അനിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. നെല്ലിന്റെ സംഭരണവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളും സമിതി പരിഗണിക്കും. നെല്ലു സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ.ബേബി അധ്യക്ഷനായി 2023 ജനുവരിയിലാണു കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി ആലപ്പുഴ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെത്തി കർഷകരിൽനിന്നു നിർദേശങ്ങൾ സ്വീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
കർഷകരോഷം രാഷ്ട്രീയ വിവാദമായി
സംഭരണം സഹകരണമേഖലയ്ക്കു കൈമാറുമെന്നു മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. സംഭരണത്തിലെ വീഴ്ച സിപിഎം സമ്മേളനങ്ങളിലും ചർച്ചയാണ്. സിപിഐ മന്ത്രിമാരുടെ നടപടികളാണു പ്രതിസന്ധിക്കു കാരണമെന്നാണു സിപിഎം നേതൃത്വം സമ്മേളനങ്ങളിൽ വിശദീകരിക്കുന്നത്.
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലടക്കം സിപിഎമ്മും സിപിഐയും നെല്ലിന്റെ സംഭരണവില വർധിപ്പിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സംസ്ഥാനത്തിന്റെ വിഹിതം വർധിപ്പിച്ചില്ലെന്നു മാത്രമല്ല കേന്ദ്രം കൂട്ടിയതിനു തുല്യമായ തുക കേരളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. നെല്ലുസംഭരണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രോത്സാഹന വിഹിതമാണു സംസ്ഥാനം ഇത്തവണ കർഷകർക്കു നൽകുന്നത്. 2014–15ൽ നെല്ലിന്റെ സംഭരണവില കിലോഗ്രാമിനു 19 രൂപയായിരിക്കെ കേന്ദ്രത്തിന്റെ താങ്ങുവില 13.60 രൂപയും കേരളത്തിന്റെ വിഹിതം 5.40 രൂപയുമായിരുന്നു. എന്നാൽ 2024–25ൽ കേന്ദ്ര താങ്ങുവില കിലോഗ്രാമിന് 23 രൂപയും സംസ്ഥാന വിഹിതം 5.20 രൂപയുമാണ്.
വി.കെ.ബേബി സമിതിയുടെ പ്രധാന ശുപാർശകൾ
∙ നെല്ലുസംഭരണം കർഷക സൗഹൃദവും സുതാര്യവും കാര്യക്ഷമവുമാക്കാൻ സപ്ലൈകോയ്ക്കു കീഴിൽ സ്വതന്ത്ര സംവിധാനം ഒരുക്കണം.
∙ പിആർഎസ് (നെല്ലുസംഭരണ രസീത്) നൽകിയാലുടൻ വില കർഷകരുടെ അക്കൗണ്ടിലേക്കു നൽകണം.
∙ നെല്ലു സംഭരണത്തിനു സഹകരണ സംഘങ്ങൾ, കർഷക കമ്പനികൾ, ലൈസൻസുള്ള സ്വകാര്യ ഏജൻസികൾ തുടങ്ങിയവരെയും പരിഗണിക്കണം.
∙ സംഭരണത്തിനു മില്ലുകളുടെ റജിസ്ട്രേഷനും കർഷക റജിസ്ട്രേഷനും മൊബൈൽ ആപ് വഴിയാക്കണം.
∙ നെല്ല് എടുക്കുന്നതു മുതൽ അരിയാക്കി റേഷൻ കടയിൽ എത്തുന്നതു വരെയുള്ള നടപടികൾ നിരീക്ഷിക്കണം