ന്യൂഡൽഹി: നിർമിതബുദ്ധി രംഗത്തെ ആഗോള സഹകരണത്തിൽ നിർണായകമായ ന്യൂഡൽഹി പ്രഖ്യാപനത്തോടെ എ.ഐ ഇംപാക്ട് ഉച്ചകോടിക്ക് സമാപനം. അമേരിക്ക, യു.കെ, കാനഡ, ചൈന, ഡെന്മാർക്, ജർമനി എന്നിവ ഉൾപ്പെടെ പ്രഖ്യാപനത്തിൽ 86 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും ഒപ്പുവെച്ചു. സമൂഹ നന്മക്കും സാമ്പത്തിക മുന്നേറ്റത്തിനുംവേണ്ടി നിർമിതബുദ്ധി ശക്തിപ്പെടുത്തുന്നതിൽ വിശാലമായ ആഗോള സമവായം എടുത്തു കാട്ടുന്നതാണ് പ്രഖ്യാപനമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏവരുടെയും ക്ഷേമം, ഏവരുടെയും സന്തോഷം എന്ന തത്ത്വം ലോകരാഷ്ട്രങ്ങൾ ഔപചാരികമായി സ്വീകരിച്ചെന്നും, മാനവികതയിൽ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ.ഐ ദർശനം ലോകം അംഗീകരിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. സമൂഹനന്മയുമായി ചേർന്നുപോകുന്ന സാമ്പത്തിക വളർച്ചയാണ് വിഭാവനം ചെയ്യുന്നത്. ഉച്ചകോടി വൻ വിജയമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 250 ശതകോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. അഞ്ചു ലക്ഷത്തിലേറെ സന്ദർശകരാണ് എത്തിയത്. ദേശീയ പരമാധികാരം മാനിക്കണം, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണം, വിശ്വസനീയ ചട്ടക്കൂടിലൂടെ എ.ഐ മുന്നോട്ട് കൊണ്ടുപോകണം. എ.ഐ വിഭവശേഷിയുടെ ജനകീയത, സാമ്പത്തിക വളർച്ചയും സമൂഹനന്മയും, സുരക്ഷിതവും വിശ്വസനീയവുമായ എ.ഐ, ശാസ്ത്രത്തിന് എ.ഐ, സാമൂഹ്യ ശാക്തീകരണത്തിന് ലഭ്യത, മാനവശേഷി വികസനം, കാര്യക്ഷമവും നവീനവുമായ എ.ഐ സംവിധാനം എന്നീ കാര്യങ്ങൾക്ക് പ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നു.



