തൃശൂർ: തൈക്കാടൻ വീട്ടിൽ ജോൺസൻ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ എത്തിയത് എന്തെങ്കിലും പരാതി ബോധിപ്പിക്കാനായിരുന്നില്ല. അൽപ്പ നിമിഷം നിലച്ച ഹൃദയം വീണ്ടും പ്രവർത്തിപ്പിച്ച് തന്നതിന് പൊലീസുകാരോട് നേരിൽ കണ്ട് നന്ദി പറയാനായിരുന്നു സ്റ്റേഷൻ സന്ദർശനം. സന്തോഷത്തോടെ നന്ദി അറിയിച്ച് ആംബുലൻസിനു സമീപം നിന്ന് നിറഞ്ഞ ചിരിയോടെ പൊലീസുകാർക്കൊപ്പം ഫോട്ടോ എടുത്താണ് ജോണസൻ മടങ്ങിയത്.
ജൂലൈ 20നാണ് മുളയം റോഡിലുള്ള തൈക്കാടൻ വീട്ടിൽ ജോൺസൻ പറവട്ടാനിയിലുള്ള മകളുടെ വീട്ടിലേക്ക് പോയത്. അന്നു തന്നെ വൈകീട്ട് ആറു മണിയോടെ മകളും പേരക്കുട്ടിയുമായി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിൽ നെഞ്ചുവേദന തോന്നിയ ജോൺസൻ ആകെ വിയർത്തു. സീറ്റിൽ തളർന്ന് കിടന്നു. അസ്വസ്ഥത മകളോട് പറഞ്ഞ ഉടൻ തന്നെ ജോൺസൻ കുഴഞ്ഞുവീണു. പിന്നീട് അപസ്മാര ലക്ഷണങ്ങളോടെ രക്തം ഛർദ്ദിക്കാനും തുടങ്ങി. ഇതുകണ്ട് എല്ലാവരും ആകെ പരിഭ്രാന്തിയിലായി. പേരക്കുട്ടി കരയാൻ തുടങ്ങി. മണ്ണൂത്തി പൊലീസ് സ്റ്റേഷനിൽ ആംബുലൻസ് സംവിധാനമുണ്ടെന്ന് മനസ്സിലാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ ഉടൻ തന്നെ വാഹനം സ്റ്റേഷനിലെത്തിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അപ്പോഴേക്കും ജോൺസൻ ആകെ അവശ നിലയിലായിരുന്നു.



