Tuesday, July 8, 2025
No menu items!
Homeവാർത്തകൾനിയമസഭ സമ്മേളനം ഒക്ടോബർ നാല് മുതല്‍ വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

നിയമസഭ സമ്മേളനം ഒക്ടോബർ നാല് മുതല്‍ വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനം ഒക്ടോബർ നാല് മുതല്‍ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും.

ആറ് മൊബൈല്‍ കോടതികളെ റഗുലർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവർത്തനം ചെയ്യും.

ഫാമിലി ബജറ്റ് സർവ്വേ നടത്താനും യോഗം തീരുമാനിച്ചു. 1948-ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനാണ് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തുന്നത്. 2023-24 അടിസ്ഥാന വർഷം കണക്കാക്കി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് സർവ്വേ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും.

ആലുവ മുനിസിപ്പാലിറ്റിയില്‍ നാഷണല്‍ ആയുഷ് മിഷൻറെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോമിയോ ഡിസ്പെൻസറി ആരംഭിക്കാനും തീരുമാനിച്ചു. കരകൗശല വികസന കോർപ്പറേഷൻ കേരള ലിമിറ്റഡില്‍ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും. കോഴിക്കോട് സൈബർപാർക്കിനോട് ചെർന്ന് കിടക്കുന്ന 20 സെൻറ് സ്ഥലം സൈബർപാർക്കിനായി ഏറ്റെടുക്കാൻ ഭരണാനുമതി നല്‍കി.

അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്പോയില്‍ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നല്‍കും. ഈ അനുമതി നല്‍കിയതിന് പൊതു താല്‍പര്യം മുൻനിർത്തി സാധൂകരണം നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിർമ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയില്‍ റോയല്‍റ്റി, സീനിയറേജ് ചാർജ് എന്നിവയില്‍ ഇളവ് നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments