മുംബൈ: മുംബൈ ആസ്ഥാനമായുള്ള ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. ‘പേയ്‌മെന്റ് ബാങ്കുകളുടെ ലൈസൻസിംഗ്’ സംബന്ധിച്ച ആർബിഐയുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് 29.6 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു. കഴിഞ്ഞ ദിവസം, 2024 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആർബിഐ, സൂപ്പർവൈസറി ഇവാലുവേഷനുള്ള സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷൻ (ISE 2024) നടത്തിയിരുന്നു.
നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ, പിഴ ചുമത്താതിരിക്കാൻ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ കാരണം കാണിക്കാൻ ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് ആർബിഐ നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും ഹിയറിങ്ങിനിടെ വ്യക്തമായ കാരണങ്ങളും പരിഗണിച്ച ശേഷം ബാങ്കിനെതിരായ കുറ്റം നിലനിൽക്കുന്നതാണെന്ന് ആർബിഐ കണ്ടെത്തി. ഇതോടെ ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് ആർബിഐ പണപിഴ ചുമത്തി.
പേയ്‌മെന്റ് ബാങ്കുകൾ നിലനിർത്തേണ്ട പ്രതിദിന ബാലൻസ് ചില അക്കൗണ്ടുകളിൽ ഫിനോ പേയ്‌മെന്റ്സ് ബാങ്ക് നിലനിർത്തിയിട്ടില്ലെന്നും ബാലൻസിന്റെ നിയന്ത്രണ പരിധി ബാങ്ക് പലതവണ ലംഘിച്ചുവെന്നും ആർബിഐ കണ്ടെത്തി
എന്നാൽ ഫിനോ പേയ്‌മെന്റ്സ് ബാങ്കിനെതിരെ എടുത്ത ഈ നടപടി, റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതുകൊണ്ടാണെന്നും ഇത് ബാങ്കിന്റെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.