ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിആറിലെ( നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ ഓഫ് ഇന്ത്യ) തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളില്‍ അടക്കണമെന്ന് ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയ നായ പ്രേമികളും എന്‍ജിഒകളും ഒരാഴ്ചയ്ക്കുള്ളില്‍ യഥാക്രമം 25,000 രൂപയും 2 ലക്ഷം രൂപയും നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ തുക പണം അതത് മുനിസിപ്പല്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരുവ് നായകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
‘കോടതിയെ സമീപിച്ച ഓരോ നായ പ്രേമിയും 25,000 രൂപവീതവും ഓരോ എന്‍ജിഒയും രണ്ട് ലക്ഷം രൂപ വീതവും
ഏഴ് ദിവസത്തിനുള്ളില്‍ കോടതിയില്‍ നിക്ഷേപിക്കണം. ഇല്ലെങ്കില്‍ അവരെ ഈ വിഷയത്തില്‍ ഇനി ഹാജരാകാന്‍ അനുവദിക്കില്ല,’ സുപ്രീംകോടതി പറഞ്ഞു. മൃഗസ്നേഹികള്‍ക്ക് തെരുവ് നായ്ക്കളെ ദത്തെടുക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ദത്തെടുത്ത തെരുവ് നായ്ക്കളെ തെരുവുകളിലേക്ക് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമായിരിക്കുമെന്നും വിധിയില്‍ പറയുന്നു.
ഓഗസ്റ്റ് 11-ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ചില നിര്‍ദ്ദേശങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി എന്‍ജിഒകളും വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേഗം പിടികൂടി ഷെല്‍ട്ടറുകളില്‍ അടയ്ക്കാന്‍ ജസ്റ്റിസ് പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഓഗസ്റ്റ് 11 ന് ഉത്തരവിട്ടിരുന്നത്



