ന്യൂഡൽഹി: യു.എസ് വ്യാപാര കരാറിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരെ വഞ്ചിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനിടെ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കാർഷികമേഖലയെ മറ്റൊരു രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പിടിമുറുക്കാനുള്ള അവസരം നൽകുകയാണോ എന്നാണറിയാനുള്ളതെന്ന് രാഹുൽ വ്യക്തമാക്കി. അതിനാൽ അഞ്ച് ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഒന്ന്) ജനിതകമാറ്റം വരുത്തിയ അമേരിക്കൻ ചോളം വാറ്റിയശേഷം ഉപോൽപന്നമായി കിട്ടുന്ന ഡി.ഡി.ജി (ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയ്ൻ) ഇന്ത്യയിലെ കന്നുകാലികൾക്ക് തീറ്റയായി കൊടുക്കാനല്ലേ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്? രാജ്യത്തിന്റെ ക്ഷീരോൽപാദനത്തെ യു.എസ് കാർഷിക വ്യവസായത്തിന്റെ ആശ്രിതത്വത്തിലേക്ക് ഇതെത്തിക്കില്ലേ? രണ്ട്) ജനിതകമാറ്റം വരുത്തിയ സോയാബീൻ എണ്ണ ഇറക്കുമതി അനുവദിച്ചാൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി രാജ്യത്താകമാനമുള്ള സോയ കർഷകർക്ക് എന്ത് സംഭവിക്കും? വിലയിടിവ് അവർക്കെങ്ങനെ താങ്ങാനാകും? മൂന്ന്) ‘അധിക ഉൽപന്നങ്ങൾ’ എന്ന കരാറിലെ വ്യവസ്ഥയിലൂടെ, പയർവർഗങ്ങളും മറ്റു വിളകളും ഇറക്കുമതി ചെയ്യാൻ യു.എസിനെ അനുവദിക്കുമോ? നാല്) വ്യാപാരേതര തടസ്സങ്ങൾ നീക്കുമെന്നതുകൊണ്ട് എന്താണുദ്ദേശ്യം? ജനിതകമാറ്റം വരുത്തിയ വിളകളുടെയും ദുർബലമായ സംഭരണത്തിന്റെയും ചുരുങ്ങിയ താങ്ങുവിലയുടെയും കാര്യത്തിലുള്ള നിലപാട് വീണ്ടും ലഘൂകരിക്കാൻ ഇന്ത്യ നിർബന്ധിതമാകുമോ? അഞ്ച്) ഒരിക്കൽ വാതിൽ തുറന്നുകൊടുത്താൽ എല്ലാ വർഷവും വിപണി വിപുലപ്പെടുത്തുന്നതിൽനിന്ന് യു.എസിനെ എങ്ങനെ തടയാനാകും? സംരക്ഷണ നടപടികളുണ്ടാകുമോ, അതോ കൂടുതൽ വിളകളുടെ കാര്യത്തിൽ ചർച്ച നടക്കുമോ?



