ധാക്ക: ബംഗ്ളദേശിൽ ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ധാക്കയിലെത്തിയ വിദേശകാര്യമന്ത്രി ഖാലിദ് സിയയുടെ മകൻ താരിഖ് റഹ്മാനെ കണ്ട് അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ജയശങ്കർ താരിഖ് റഹ്മാന് കൈമാറി. ആയിരങ്ങളാണ് ഖാലിദ സിയയുടെ സംസ്കാര ചടങ്ങിനെത്തിയത്. ഇന്ത്യ ബംഗ്ളദേശ് ബന്ധം വഷളായിരിക്കെ ആണ് എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീണിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവാമി ലീഗ് ഭരണകൂടം തകർന്നതോടെ, ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ ശക്തികളുമായി ആശയവിനിമയം നടത്തേണ്ടത് ഇന്ത്യയുടെ അനിവാര്യതയായി മാറി. ഖാലിദ സിയയുടെ വിയോഗത്തിന് പിന്നാലെ, 17 വർഷത്തെ പ്രവാസത്തിന് ശേഷം താരീഖ് റഹ്മാൻ തിരിച്ചെത്തിയത് ബിഎൻപിയുടെ രാഷ്ട്രീയ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി അധികാരത്തിൽ വരാൻ സാധ്യതയുള്ളതിനാൽ, ആ പാർട്ടിയുമായി പുതിയൊരു ബന്ധം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമമായാണ് ജയശങ്കറിന്റെ ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.
ബിഎൻപി നേതാവ് താരീഖ് റഹ്മാൻ അടുത്തിടെ നടത്തിയ പ്രസ്താവനകളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. “ഡൽഹിയുമല്ല, പിണ്ടിയുമല്ല (റാവൽപിണ്ടി), ബംഗ്ലാദേശാണ് എല്ലാറ്റിനും മുൻപ്” എന്ന അദ്ദേഹത്തിന്റെ നിലപാട്, ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ നിഴലിലല്ലാതെ സ്വതന്ത്രമായ വിദേശനയം രൂപീകരിക്കുമെന്നതിന്റെ സൂചനയാണ്. മുൻപ് ബിഎൻപി സഖ്യകക്ഷിയായിരുന്ന ഇന്ത്യ വിരുദ്ധ സംഘടന ജമാഅത്തെ ഇസ്ലാമിയെ റഹ്മാൻ പരസ്യമായി വിമർശിച്ചതും, 1971-ലെ യുദ്ധത്തിൽ അവർ പാകിസ്ഥാനെ പിന്തുണച്ചതിനെ ചൂണ്ടിക്കാട്ടിയതും ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്



