2020 ഓഗസ്റ്റ് ആറ്, രാത്രി 10.30ന് മലയുടെ ഉയരങ്ങളില്‍നിന്നും പൊട്ടി ഇറങ്ങിയ ഉരുള്‍പൊട്ടല്‍ ഏല്‍പ്പിച്ച ആഘാതം നാലു വർഷങ്ങള്‍ പിന്നിടുമ്പോഴും ദുരന്തസ്മരണകള്‍ മല ഇറങ്ങാത്ത പെട്ടിമുടി. 70 പേരുടെ പ്രതീക്ഷകളും ജീവനും മണ്ണില്‍ അടിഞ്ഞതിന്‍റെ ദുരന്തസ്മരണകള്‍ തൊഴിലാളികളുടെ മനസില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
ദുരന്തം നടന്ന സ്ഥലം വലിയ ഒരു അത്യാഹിതം നടന്നതിന്‍റെ ഭാവമൊന്നുമില്ലാതെ കാടുകയറി പച്ചപ്പ് പിടിച്ചെങ്കിലും ദുരന്ത സ്മരണകള്‍ തൊഴിലാളികളുടെ മനസില്‍ വേദനയായി ഇന്നും നിലനില്‍ക്കുന്നുണ്ട്. മൂന്ന് എസ്റ്റേറ്റ് ലയങ്ങളും ഒരു ലേബർ കാന്‍റീൻ കെട്ടിടവും ലേബർ ക്ലബ്ബ് കെട്ടിടവും ഉള്‍പ്പെടെ തകർന്നു തരിപ്പണമായ സ്ഥലത്ത് പിന്നീട് നിർമാണങ്ങള്‍ ഒന്നുംതന്നെ നടന്നിട്ടില്ല. ഇന്ന് ഇവിടം കാടുപിടിച്ച് പച്ചപ്പ് പടർന്നു കഴിഞ്ഞു.
ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കള്‍ എല്ലാവരും മറ്റ് എസ്റ്റേറ്റുകളിലേക്ക് ചേക്കേറി. ഇന്നു പെട്ടിമുടിയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്.
ദുരന്തത്തില്‍ സർവവും നഷ്ടപ്പെട്ട് ജീവൻ ബാക്കിയായ എട്ടുപേർക്ക് കുറ്റിയാർവാലിയില്‍ സർക്കാർ ഭൂമിയില്‍ തോട്ടം ഉടമ എട്ടു വീടുകള്‍ നിർമിച്ചു നല്‍കി. പെട്ടിമുടിക്ക് സമീപമുള്ള രാജമലയില്‍ മരണമടഞ്ഞവരെ സംസ്കരിച്ച സ്ഥലം വേദന നിറഞ്ഞ ഓർമകളുടെ ഒരു തുരുത്താണ്. പെട്ടിമുടിയുടെ ഓർമദിനത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള ബന്ധുക്കള്‍ എല്ലാം പ്രാർഥനയ്ക്കായി ഇവിടെ എത്താറുണ്ട്.
ദുരന്തബാധിതരായ വ്യക്തികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉള്‍പ്പെടെയുള്ള നടപടികള്‍ സർക്കാരും കമ്പനിയും അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളില്‍ വലിയ ആരോപണങ്ങളോ പരാതികളോ ഉയർന്നിട്ടില്ല.