ദില്ലിയില്‍ ഭൂചലനം. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദില്ലിയിലും. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ജമ്മു കാശ്മിരിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ട് ദിവസം മുന്‍പ് അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അഫ്‌ഗാനിലെ ഹിന്ദുക്കുഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ (ഇഎംഎസ്ഇ) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ബാഗ്ലാന് 164 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
അതേദിവസം തന്നെ ഫിലിപ്പീന്‍സിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പീന്‍സിലും ആളപായമോ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിന്‍ഡാനാവോ ദ്വീപിന്റെ തീരത്ത് 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. മൈതം ടൗണിന് തെക്കുപടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ പര്‍വ്വതപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു.