Sunday, December 21, 2025
No menu items!
Homeവാർത്തകൾതെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് 'സ്മൈൽ' പദ്ധതി കൊച്ചിയിൽ തുടക്കം കുറിച്ചു

തെരുവിൽ ജീവിക്കുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് ‘സ്മൈൽ’ പദ്ധതി കൊച്ചിയിൽ തുടക്കം കുറിച്ചു

കൊച്ചി: പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്ക് ഉപജീവനത്തിനും സംരംഭത്തിനും അവസരം ഒരുക്കുന്ന സ്മൈൽ (SMILE- Support for Marginalized Individuals For Livelihood and Enterprize ) പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു. മെട്രോ നഗരത്തിന്റെ രാത്രി കാഴ്ചകളിൽ ഏറ്റവും അസഹനീയമായ ഒന്നാണ് തെരുവിൽ അന്തിയുറങ്ങുന്ന മനുഷ്യരുടേത്. മെട്രോ തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മുന്നൂറോളം പേർ നഗരത്തിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷ പ്രശ്നങ്ങളും നിരവധിയാണ്.

അസംഘടിത തൊഴിലുകളിൽ ഏർപ്പെടുന്നവർ, ഭിക്ഷ യാചിക്കുന്നവർ, മാനസിക ശാരീരിക വൈകല്യം ഉള്ളവർ, ലഹരിക്ക് അടിമപ്പെട്ടവർ, നാടോടി കച്ചവടക്കാർ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ളവരാണ് നഗരത്തിൽ ഉള്ളത്. പൊതു ശൗചാലയങ്ങൾ വർധിച്ചതും സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണവും നടക്കുന്നതിനാൽ പലരും തെരുവ് ജീവിതം തുടരുന്ന അവസ്ഥയാണ്.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ മേയർ, സിറ്റി പൊലിസ് കമ്മീഷണർ, ജില്ലാ സാമൂഹിക നീതി ഓഫിസർ, ജില്ലാ വികസന കമ്മീഷണർ, കേന്ദ്ര സർക്കാരിന്റെ സ്‌മൈൽ പദ്ധതിയുടെ നിർവഹണ എജൻസിയായ പീസ് വാലി ഫൌണ്ടേഷൻ എന്നിവരടങ്ങുന്ന കൂട്ടായ്മ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നഗരത്തിൽ രാത്രികാല ഷെൽട്ടർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവരുടെ കൃത്യമായ വിവര ശേഖരണം ആരംഭിച്ചു. ഇടപ്പള്ളി മുതൽ വൈറ്റില വരെ പന്ത്രണ്ട് ഇടങ്ങളിലായി 36 പേരുടെ സർവേ ടീം ആണ് പ്രഥമിക വിവരശേഖരണം പൂർത്തിയാക്കിയത്. ഇത്തരത്തിൽ കഴിയുന്ന 109 ആളുകളെ സർവേയിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

സർവ്വേ നടപടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് നിർവഹിച്ചു. എം ജി യൂണിവേഴ്സിറ്റി, കോഴിക്കോട് സാഫി, തൃക്കാക്കര കെ എം എം, പെരുമ്പാവൂർ ജയ്ഭാരത്, കോതമംഗലം മാർ ഏലിയാസ് എന്നീ കോളേജുകളിലെ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ സർവേയിൽ പങ്കെടുത്തു.      നഗരപ്രദേശങ്ങളിൽ യാചക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസമാണ് പദ്ധതി ലക്ഷ്യമിടുക്കുന്നത്. സർവ്വേ, തിരിച്ചറിയൽ, മൊബിലൈസേഷൻ, റെസ്ക്യൂ ഷെൽട്ടർ, സമഗ്ര പുനരധിവാസം എന്നിങ്ങനെയാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ. സർവേയിലൂടെ കണ്ടെത്തുന്ന ആളുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൗൺസിലിംഗ്, വിദ്യാഭ്യാസ നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തൽ തുടങ്ങിയ പ്രക്രിയകൾ ജന പ്രതിനിധികളുമായി കൂടിയാലോചിച്ചു നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി ജെ ബിനോയ്, പീസ് വാലി  ഫൗണ്ടേഷൻ കോ ഓഡിനേറ്റർ സാബിത് ഉമ്മർ എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments