തിരുവനന്തപുരം: തുലാവർഷത്തിന് പുറമേ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമർദമായും ശേഷം ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’(Mon-tha) എന്നാണ്. എന്നാൽ ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവേ മഴയുടെ ശക്തി കുറയാനാണ് സാധ്യത. തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം ( Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത മണിക്കൂറുകളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കര്‍ണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദവുമായി ചേർന്നു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും, നാളെ (ഞായറാഴ്ച) തീവ്ര ന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യത



