തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് നാളെ രാവിലെ 05.30നും 06.30നും ഇടയിൽ നടക്കും. പത്മ തീർത്ഥകുളത്തിൻ്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും തിരുവമ്പാടി കുറുപ്പ് തലയിലേററി എഴുന്നള്ളിക്കുന്ന കതിർകറ്റകൾ കിഴക്കേനാടകശാല മുഖപ്പിൽ ആഴാതി പുണ്യാഹം ചെയ്‌ത് ശേഷം ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ കൊണ്ട് വക്കുകയും അവിടെ പെരിയനമ്പി കതിർപൂജ നിർവ്വഹിച്ചശേഷം പത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കുന്നു.
എല്ല വർഷത്തെയും പോലെ ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഇത്തവണയും തിരുവനന്തപുരം നഗരസഭ പ്രത്യേകം ഒരുക്കിയിട്ടുള്ള സ്‌ഥലത്ത് കൃഷി ചെയ്ത കതിർകറ്റകൾ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ വച്ച് നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനിൽ നിന്നും ക്ഷേത്ര ഭരണ സമിതി അംഗം കരമന ജയൻ, എക്‌സിക്യുട്ടിവ് ഓഫീസർ ബി മഹേഷ് എന്നിവർ ഏററുവാങ്ങി.
പ്രസ്‌തുത ചടങ്ങിൽ നഗരസഭ ജീവനക്കാർ, നേമം കൃഷിഭവൻ കൃഷി ഓഫിസർ, മറ്റ് ക്ഷേത്ര ജീവനക്കാരും പങ്കെടുത്തു. കൂടാതെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിൽ നിന്നും കൊണ്ട് വരുന്ന കതിരുകളും നിറപുത്തരിക്കായി ഉപയോഗിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. നിറപുത്തരിയോടനുബന്ധിച്ച് നിവേദിച്ച അവലും, ഭഗവാന് സമർപ്പിച്ച കതിരും ക്ഷേത്രത്തിന്റെ എല്ലാ കൗണ്ടറുകൾ വഴിയും ഭക്തജനങ്ങൾക്ക് 50/- രൂപ നിരക്കിൽ ലഭിക്കും. മുൻക്കൂറായി ബുക്കു ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.