കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ഇന്നലെ മരിച്ച നാലുപേരുടെയും പോസ്റ്റുമാർട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും. വയനാട് കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസല്‍ എന്നിവരാണ് ഇന്നലെ തിരയിൽ പെട്ട് മരിച്ചത്. വയനാട് നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പട്ട ഇവർ കടലില്‍ കുളിക്കാനിറങ്ങിയപ്പോൾ തിരയില്‍പ്പെടുകയായിരുന്നു. വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്. കല്‍പറ്റയിലെ ഒരു ജിമ്മിൽ നിന്ന് കോഴിക്കോടെത്തിയ 25 അംഗ സംഘത്തിലുള്ള അഞ്ചുപേരാണ് അപകടത്തിൽപെട്ടത്.
അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങിയതിനിടെ ഒരാള്‍ വീഴുകയായിരുന്നു. തിരയിൽപെട്ട ജിൻസി അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. നാട്ടുകാരും മത്സ്യതൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ മൂന്ന് പേരെ കരയ്ക്കെത്തിച്ചു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നാലാമത്തെയാളെ ഒരു മണിക്കൂറിന് ശേഷം കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.