ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും, നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയിയും നാമനിർദേശ പത്രിക സമർപ്പിച്ചു. ചെന്നൈ കൊളത്തൂർ നിയമസഭ മണ്ഡലത്തിലെ കോർപറേഷൻ ഓഫിസിലെത്തി പത്രിക നൽകിയ സ്റ്റാലിൻ ശേഷം തുറന്ന ജീപ്പിൽ റോഡ്ഷോ നടത്തി. ഡൽഹിയും തമിഴ്നാടും തമ്മിലാണ് ഇത്തവണത്തെ പോരാട്ടമെന്നും എത്ര ശക്തരായ എതിരാളികൾ വന്നാലും 200ലധികം സീറ്റുകൾ നേടി ഡി.എം.കെ സഖ്യം ജയിക്കുമെന്നും സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. 1989 മുതലുള്ള ഏഴ് നിയമസഭ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് വിജയിച്ച സ്റ്റാലിൻ കൊളത്തൂരിൽനിന്ന് നാലാം തവണയാണ് ജനവിധി തേടുന്നത്. അതിനു മുമ്പ് ചെന്നൈ ആയിരംവിളക്ക് മണ്ഡലത്തിൽനിന്നായിരുന്നു ജയം. ചൊവ്വാഴ്ച കലൈജ്ഞർ കരുണാനിധിയുടെ ജന്മനാടായ തിരുവാരൂരിൽനിന്ന് സ്റ്റാലിന്റെ സംസ്ഥാനതല പര്യടനമാരംഭിക്കും.
നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് സമർപ്പിച്ച നാമനിർദേശ പത്രിക പ്രകാരം 625 കോടി രൂപയുടെ സ്വത്ത്. 404.58 കോടിയുടെ ജംഗമ സ്വത്തുക്കളും 220.15 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ടെന്ന് പത്രികയിൽ പറയുന്നു. തന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്നും ശിക്ഷ ഏറ്റുവാങ്ങിയ കേസുകളില്ലെന്നും പറയുന്നു. ചെന്നൈ ലയോള കോളജിൽ ബി.എസ്സി ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ല. ഭാര്യ സംഗീതക്ക് 15.51 കോടി സ്വത്തുണ്ട്. 4.07 കോടി വിലമതിക്കുന്ന 3132 ഗ്രാം സ്വർണവും ഒരു കോടി വിലമതിക്കുന്ന 134.91 കാരറ്റ് രത്നങ്ങളുമുണ്ട്. വിജയിയുടെ പാരമ്പര്യ സ്വത്തിന്റെ മതിപ്പ് 21.83 കോടിയാണ്. ബാങ്ക് അക്കൗണ്ടിൽ 220 കോടി രൂപ. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ 10.43 കോടി രൂപയുണ്ട്. വിജയിയുടെ കൈവശം രണ്ട് ലക്ഷം രൂപ റൊക്ക പണം. 2024-25 വർഷം മാത്രം വിജയിക്ക് 184 കോടി രൂപയുടെ വരുമാനമുണ്ട്. അഞ്ച് വർഷത്തിനിടെ മൊത്ത വരുമാനം 734.45 കോടി രൂപ. വിജയിയുടെ പക്കലുള്ള അഞ്ച് കാറുകളുടെ മതിപ്പ് 7.45 കോടി രൂപ വരും.



