ന്യൂഡൽഹി: ഡ്രോൺ പ്രതിരോധ സംവിധാനമായ ‘ഭാർഗവാസ്ത്ര’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ന് ഒഡീഷയിലെ ഗോപാൽപുരിലുള്ള സീവാർഡ് ഫയറിങ് റെയ്ഞ്ചിൽ നിന്നുമായിരുന്നു പരീക്ഷണം നടത്തിയത്. സോളർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്‌ഡിഎഎൽ) ആണ് ഭാർഗാവസ്ത്ര രൂപകൽപന ചെയ്തതും വികസിപ്പിച്ചെടുത്തതും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനിൽ നിന്ന് നിരന്തരം ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം ഇന്ത്യ പരീക്ഷിച്ച് വിജയിക്കുന്നത്. രണ്ടര കിലോമീറ്റർ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ തിരിച്ചറിയാനും തകർക്കാനുമുള്ള സംവിധാനമാണ് ഭാർഗവാസ്ത്രയിലുള്ളത്. ഭാർഗാവസ്ത്രയിൽ ഉപയോഗിച്ചിട്ടുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലധികം തവണ ഗോപാൽപുരിൽ പരീക്ഷിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു.
നാല് മൈക്രോ റോക്കറ്റുകളാണ് ഭാർഗവാസ്ത്രയിലുള്ളത്. ആർമി എയർ ഡിഫൻസിലെ (എഎഡി) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ മൂന്നുതവണയാണ് റോക്കറ്റുകളുടെ പ്രവർത്തനം മാത്രം പരിശോധിച്ചത്. ഓരോ റോക്കറ്റുകൾ വീതം ജ്വലിപ്പിച്ചുള്ള പരീക്ഷണവും രണ്ടു തവണ നടത്തിയിരുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് എസ്‌ഡിഎഎൽ ഭാർഗവാസ്ത്ര വികസിപ്പിച്ചെടുത്തത്