വാഴക്കുളം: എറണാകുളം ജില്ലയിലെ കാർഷിക ഗ്രാമമായ കല്ലൂർക്കാട് ജനിച്ച് വളർന്ന് അഞ്ച് പതിറ്റാണ്ടോളം മുൻപ് നേഴ്സിങ് വിദ്യാഭ്യാസത്തിനായി ജർമനിയിലെത്തി നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളി വനിത ജർമൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയയാകുന്നു. റൈൻലാൻഡ് പാറ്റിനേറ്റ് സംസ്ഥാനത്തിന്റെ ഭാഗമായ മയൻ-കോബ്ലെൻസ് ജില്ലയിലെ കൊബെയ്ൻ ഗൊണ്ടാർഫ് ഡ്രാ ക്നാക് നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും ഗ്രേസി ജോർജ് ഡാകെ (67) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജർ വിരളമായുള്ള, തദ്ദേശീയ ജർമൻ ജനതയ്ക്ക് വൻ ഭൂരിപക്ഷമുള്ള പ്രദേശത്താണ്സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ഗ്രേസി ഈ നേട്ടം കൈവരിച്ചത്.
നഗരസഭാ പ്രവർത്തനങ്ങളോടൊപ്പം റൈൻലാൻഡ് പലാറ്റിനേറ്റ് സംസ്ഥാനത്തെ യൻ കോബ്ലെൻസ് ജില്ലയിൽ കുടിയേറ്റവും ഏകീകരണവും സംബന്ധിച്ച് ഉപദേശക സമിതിയിലും അംഗമായ ഗ്രേസി ജോർജ് ഡാമ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി സംസ്ഥാനത്തെ പോലീസ് സേനയുമായി സഹകരിച്ച് മുതിർന്ന സുരക്ഷാ ഉപദേഷ്ടാവായും സേവനം അനുഷ്ഠിക്കുന്നുണ്ട്.
കല്ലൂർക്കാട് നെടുങ്കല്ലേൽ പരേതരായ ജോർജ്, ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകളാണ് ഗ്രേസി. ജർമൻ പൗരനായിരുന്ന ഇവരുടെ ഭർത്താവ് ജോഡാ നേരത്തെ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. നവീന, വനേസ് എന്നിവരാണ് മക്കൾ. കല്ലൂർക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോളി നെടുങ്കല്ലേൽ, മേഴ്സി, പോളി, മഞ്ജു എന്നിവർ സഹോദരങ്ങളാണ്.



