കൊച്ചി: സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി റിപ്പോർട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.
പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. ഇതില്‍ തുടർ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോർട്ട് പുറത്ത് വിടുന്നതില്‍ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോർട്ട് ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരല്ല.
റിപ്പോർട്ട് പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടില്‍ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയില്‍ വാദിച്ചു. എന്നാല്‍ പുറത്തു വിടുന്ന റിപ്പോർട്ടില്‍ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഏറെ വിവാദങ്ങള്‍ക്കും നിരന്തര സമ്മർദ്ദങ്ങള്‍ക്കും ഒടുവില്‍ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.
വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നല്‍കിയ നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
സിനിമാ രംഗത്തെ നിരവധി സ്ത്രീകള്‍ നിർണായക വിവരങ്ങള്‍ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപ്പോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തു വിടാനൊരുങ്ങിയത്.