ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാട്ടുകാരായ 2 പേരും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്.
സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.



