ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുർ എൻഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. എന്നാൽ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെഅറസ്റ്റ് ചെയ്തത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡിൽ തുടരുകയാണ്. കന്യാസ്ത്രീകൾക്ക് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. തന്റെ സഹോദരിയെ കുറേ ദിവസങ്ങൾക്കുശേഷം ജയിലിനു പുറത്ത് കാണാൻ സാധിക്കുമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ജോസഫ് മാത്യു മീഡിയവണിനോട് പറഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയിട്ടും പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തത് ഞെട്ടിച്ചന്നും ജോസഫ് മാത്യു പറഞ്ഞു.