ചേലക്കര: ഉപ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഇറക്കി മത്സരരംഗം കൊഴുപ്പിച്ച മുന്നേറുമ്പോൾ യു ഡി എഫിനും എൽ ഡിഎഫിനും ഒരുപോലെ തലവേദന ആണ് ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീർ.
ചതുഷ്കോണ മത്സരം മുറുകുമ്പോൾ നാടൻ പാട്ടിന്റെ ഈരടികളുമായ് യു ഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പ്രചാരണത്തിൽ ഏറെ ദൂരം മുന്നിലാണ് ആലത്തൂർ എം പി ആയ കാലഘട്ടത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് രമ്യയുടെ പ്രചാരണം.
കെ രാധാകൃഷ്ണന്റെ വികസനങ്ങളും താൻ എം എൽ എ ആയപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ മനസിൽ ഉണ്ടെന്നും ഇടത് പക്ഷത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ചേലക്കരയെന്നും ചേലക്കര ജനത തനിക്കൊപ്പം നിലനിൽക്കുമെന്നും ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഇടത് വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പട്ടികജാതി സംവരണ മണ്ഡലമായ ചേലകരയിലെ പട്ടികജാതി പട്ടിക വർഗ വിഭാഗം ജനങ്ങൾ ഇന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ നരകിക്കുന്ന കാഴ്ചകൾ മണ്ഡലത്തിലാകമാനം കാണാൻ കഴിയുന്നുണ്ടെന്നും കേന്ദ്ര സർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായ് നൽകുന്ന കോടികൾ എന്ത് ചെയ്തുവെന്ന് പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ ഇടത് വലത് മുന്നണികൾക്ക് ധൈര്യമുണ്ടോ എന്നും കെ ബാലകൃഷ്ണൻ ചോദിക്കുന്നു.
ഇടത് പക്ഷത്തിലേയും വലത് പക്ഷത്തേയും വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ ചേലക്കരക്കാർ തിരിച്ചറിയുമെന്നും അത് ഡിഎം കെ യുടെ വിജയമായിരിക്കുമെന്നും എൻ കെ സുധീർ വ്യക്തമാക്കി.
പോരാട്ടം കടുക്കുമ്പോൾ ചേലക്കരയുടെ ചേലാകുന്നത് ആരെന്ന് പ്രവചിക്കുക അസാധ്യമെന്നാണ് വോട്ടർമാരും പറയുന്നത്.