Thursday, August 7, 2025
No menu items!
Homeവാർത്തകൾക്ഷേമ പെൻഷൻ തട്ടിപ്പ്; ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി, കടുപ്പിച്ച് മുഖ്യമന്ത്രിയും സർക്കാരും

ക്ഷേമ പെൻഷൻ തട്ടിപ്പ്; ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി, കടുപ്പിച്ച് മുഖ്യമന്ത്രിയും സർക്കാരും

തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ. തട്ടിപ്പു കാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി. സർക്കാർ ജീവനക്കാരും പെൻഷൻ പറ്റിയ ജീവനക്കാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം ചേർന്നത്. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും.

മരിച്ചവരെ അതത് സമയത്ത് കൺകറിങ് മസ്റ്ററിങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. വാർഷിക മസ്റ്ററിങ് നിർബന്ധമാക്കും. ഇതിന് ഫെയ്സ് ഓതൻ്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തും. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവ്വീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻഷകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വി സാംബശിവറാവു, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. അനധികൃതമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെടുന്നു. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments