കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ചു, ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരം കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി 1100 രൂപയുടെ പ്രതിമാസ യാത്രാ പാസ് അവതരിപ്പിച്ചു.
ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യർത്ഥന ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചത്.
ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്ന് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ പറഞ്ഞു.
പാസിന്റെ കാലാവധി എടുക്കുന്ന തിയതി മുതല്‍ 30 ദിവസമാണ്. ത്രൈമാസ പാസിന് 3000 രൂപയാണ് നിരക്ക്. മുന്നു മാസമാണ് കാലാവധി. 150 യാത്രകൾ നടത്താം
ഒരു ടിപ്പിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. 50 യാത്രയ്ക്ക് 1650 രൂപയാകും. അതാണ് വിദ്യാർത്ഥി പാസ് എടുക്കുന്നതോടെ 1100 രൂപയായി കുറയുന്നത്.
വിദ്യാർത്ഥികൾക്ക് പ്രതിമാസ പാസ് എടുക്കുന്നതിലുടെ 550 രൂപ ലാഭിക്കാം.
പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്‌സ് ഐഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ 1, ചൊവ്വാഴ്ച മുതല്‍ പാസ് എടുക്കാം.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീ ഫണ്ട് അനുവദിക്കില്ല. ഇന്ത്യയില്‍ നാഗ്പൂര്‍, പൂനെ, മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്‌കൗണ്ട് യാത്രാ പാസ് അനുവദിക്കുന്നത്. അവിടെ നല്‍കുന്ന പരമാവധി ഡിസ്‌കൗണ്ട് 30 ശതമാനമാണ്. എന്നാല്‍ കൊച്ചി മെട്രോ 33ശതമാനം ഡിസ്‌കൗണ്ടിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പാസ് അനുവദിക്കുന്നത്.