ഇടുക്കി: കൊച്ചി ബ്ലൂ ടൈഗേഴ്സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയർ മത്സരങ്ങൾ കളിക്കേണ്ട പ്രായത്തിൽ ജോബിൻ കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗിൽ. അനായാസം അതിർത്തി കടത്തുന്നതാകട്ടെ രഞ്ജിയടക്കമുള്ള മത്സരങ്ങൾ കളിച്ച മുതിർന്ന താരങ്ങളെ. മികച്ച പ്രകടനവുമായി കേരള ക്രിക്കറ്റിൽ പുത്തൻ താരോദയമാവുകയാണ് ജോബിൻ ജോബി എന്ന പതിനേഴുകാരൻ. അഴകും ആക്രമണോൽസുകതയും ചേരുന്ന സുന്ദരമായ ബാറ്റിങ് ശൈലിയും വിക്കറ്റിന്റെ ഇരു ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്.
കഴിഞ്ഞ മത്സരത്തിൽ ആലപ്പി റിപ്പിൾസിൻ്റെ എല്ലാ ബൗളർമാരും ബ്ലൂ ടൈഗേഴ്സ് താരം ജോബിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും അടക്കം 79 റൺസാണ് ജോബിൻ നേടിയത്. ഡ്രൈവുകളും ലോഫ്റ്റഡ് ഷോട്ടുകളും അടക്കം മൈതാനമാകെ ഒഴുകിപ്പരക്കുന്ന ബാറ്റിങ്.ഓൺ ദി റൈസ് പന്തുകളെ അനായാസം നേരിടുന്നതിലുള്ള മികവും ജോബിന്റെ മറ്റൊരു പ്രത്യേകതയാണ്.
ടൂർണ്ണമെന്റിൽ ട്രിവാൺഡ്രം റോയൽസിനെതിരെ എതിരെയുള്ള ആദ്യ മത്സരത്തിലും ജോബിൻ മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നു. അന്ന് 34 പന്തിൽ 48 റൺസായിരുന്നു ജോബിൻ നേടിയത്. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ജോബിൻ പ്ലസ് ടു വിദ്യാർഥിയാണ്. കേരളത്തിൻ്റെ അണ്ടർ 19 ടീമിൽ അംഗമായ ജോബിൻ ജൂനിയർ ക്രിക്കറ്റിൽ മികച്ച ഇന്നിങ്സുകൾ കാഴ്ച്ച വച്ചിട്ടുണ്ട്. കാഞ്ഞിരമറ്റം പെണ്ടനാത് വീട്ടിൽ ജോബിയുടെയും മഞ്ജുവുന്റെയും മകനാണ് ജോബിൻ. മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണ്. സഹോദരൻ റോബിൻ കോതമംഗലം എംഎ കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർഥി.