തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിനുള്ളില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടായിരുന്നു. തിങ്കളാഴ്‌ചയും ഈ ജില്ലകളില്‍ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 30 ചൊവ്വാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
കൂടാതെ തീരപ്രദേശങ്ങളില്‍ കഴിയുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നല്‍കിയിട്ടുണ്ട്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് നടപടി. അപകട മേഖലകളില്‍ കഴിയുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത്തരം മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കൂടാതെ ഉയർന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 2.3 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്.