തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുന്നതിനിടെയാണ് കേന്ദ്രത്തിൽ നിന്ന് 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിക്കൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസമെത്തിയത്.
ഇൗ വർഷം ആകെ 37,512 കോടി രൂപയാണു കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ 21,253 കോടി രൂപ ഡിസംബർ വരെ എടുക്കാനായിരുന്നു അനുമതി. ജനുവരി മുതൽ മാർച്ച് വരെയാണു ശേഷിക്കുന്ന തുക എടുക്കാനാവുക. കഴിഞ്ഞ ചൊവ്വാഴ്ചയോടെ 21,253 കോടി രൂപയും സംസ്ഥാന സർക്കാരിനു കടമെടുത്തു തീർക്കേണ്ടി വന്നു. ജനുവരി– മാർച്ച് കാലയളവിലേക്കു കടമെടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുകയിൽ നിന്ന് 5,000 കോടി രൂപ മുൻകൂർ വായ്പയെടുക്കാനാണു കേന്ദ്രത്തിന്റെ അനുമതി കേരളം തേടിയത്. തൽക്കാലം 4,200 കോടി രൂപ കടമെടുക്കാൻ അനുമതി നൽകുകയായിരുന്നു. ഇൗ മാസം 10ന് ഇതിൽ നിന്ന് ആവശ്യമായ തുക വായ്പയെടുത്ത് ഓണച്ചെലവുകൾക്കായി പണം കണ്ടെത്തും.
ശമ്പളവും പെൻഷനും ബോണസും ഉത്സവബത്തയും ക്ഷേമ പെൻഷനും അടക്കം ഓണത്തിന് 20,000 കോടിയോളം രൂപയുടെ ചെലവാണു സർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി അടക്കമുള്ള മറ്റു വരുമാനങ്ങളിൽ നിന്നാണു ബാക്കി തുക കണ്ടെത്തുക. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ബോണസും ഉത്സവബത്തയും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനാണ് ഇതുവരെയുള്ള ധാരണ.



