തിരുവനന്തപുരം:ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രശ്‌നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.
സ്ഥിതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശ്രീചിത്രയില്‍ എത്തിയ കേന്ദ്രമന്ത്രി അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥാപനത്തിലേക്കു തള്ളിക്കയറി. രണ്ടു പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മന്ത്രിക്ക് പൈലറ്റായി വന്ന പൊലീസുകാരാണ് യൂത്തു കോണ്‍ഗ്രസുകാരെ തടഞ്ഞത്. പൊലീസ് സമരക്കാരെ ഉള്ളിലിട്ടു പൂട്ടി. പിന്നീട് ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി പ്രതിഷേധക്കാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി.
ശ്രീചിത്രയിൽ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. 2 രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചു. തലച്ചോറിലെ ഹമാന്‍ജ്യോമ ട്യൂമര്‍, തലയിലെ രക്തക്കുഴലുകള്‍ വീര്‍ക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാന്‍സര്‍, കരളിലെ കാന്‍സറിനെ തുടര്‍ന്നു രക്തം ഛര്‍ദിക്കല്‍ എന്നിവ സംബന്ധിച്ചാണ് രോഗികള്‍ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല.ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ നാളെ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ എല്ലാ ചികിത്സയും നിര്‍ത്തുമെന്ന് ഇമേജ് സയന്‍സ് ആന്‍ഡ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിയിലെ മേധാവി സി.കേശവദാസ്ആശുപത്രി ഡയറക്ടര്‍ ഡോ.സഞ്ജയ് ബെഹാരിയെ അറിയിച്ചിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം.



